About Me

My Photo
പ്രണയത്തെ നഷ്ടമാക്കുകയും ആ നഷ്ടത്തെ പ്രണയിക്കുകയും ചെയ്ത ഒരു ഗോപാലകന്‍..രാധയെ പ്രണയിച്ചവന്‍..രാവണനെ ആരാധിച്ചവന്‍..ശ്രീബുദ്ദനെ പരിഹസിച്ചവന്‍..

Tuesday, February 8, 2011

വരിക സഖീ..

ഇനി യാത്രചൊല്ലുവാ-
നൊരു കൊച്ചു നൊമ്പരം
പോലുമില്ലെന്നിലിന്നവസാനമായ്
നീയറിയേണമെന്‍യാത്രയിടവേളയറ്റൊ-
രപൂര്‍വ്വ ജീവിതയജ്ഞമെന്ന്
വരികസഖീയെന്‍ ജീവനില്‍ ചേരുനീ
സന്ദേഹമൊട്ടുമേ വേണ്ടതില്ല
അപൂര്‍ണ്ണമെന്‍ യാത്ര നിന്‍ പാദസരങ്ങ-
ളെന്‍ പ്രാണനില്‍ പല്ലവി മീട്ടിടതെ
വരിക സഖീയെന്നന്തരംഗത്തിലെ
ഗായികയാകുവാനിന്നു തന്നെ
നീയറിയേണമെന്‍ യാത്ര
മാത്രകള്‍ നീളുമൊരപൂര്‍വ്വ-
യാഹാരിരാഗമെന്ന്
വരികസഖീയെന്‍ ജീവനില്‍ ചേരുനീ
സന്ദേഹമൊട്ടുമേ വേണ്ടതില്ല..

Thursday, January 27, 2011

പേനാക്കള്ളനും സാഹിത്യാസ്വാദനവും പിന്നെ ശാരികയും

പത്താംക്ലാസില്‍ പഠിക്കുമ്പൊ,അവസാന റ്റേമില്‍ പരീക്ഷയോടടുക്കുമ്പോള്‍ ഞാനൊരു പ്രശ്നത്തില്‍ പെടുകയായിരുന്നു..പ്രശ്നം മറ്റൊന്നുമല്ല,സബ് ജില്ലാ തലത്തിലെ യുവജനൊത്സവത്തില്‍ ഞാന്‍ പങ്കെടുക്കണം..എന്നെ സംബന്ധിച്ചിടത്തോളം കഴുത്തില്‍ വീണ ഒരു ഊരാക്കുടിക്കായിരുന്നു അത്..പരീക്ഷയുടെ റ്റെന്‍ഷനുമായി നടക്കുമ്പോഴാണ് മറ്റൊരു റ്റെന്‍ഷന്‍..സാഹിത്യാസ്വാദനത്തിലും സാഹിത്യ ക്വിസ്സിലും ഞാന്‍ പങ്കെടുക്കണമെന്ന് മലയാളാദ്ധ്യാപകന്‍ ലോറന്‍സ് സര്‍ നിര്‍ദ്ദേശിച്ചു..രണ്ടും എനിക്കിഷ്ടമുള്ള മേഖലയാണ്..പക്ഷേ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ ഒരു മടി പെരുംബടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ‘ എന്ന കൃതി[ആ വര്‍ഷം വയലാര്‍ അവാര്‍ഡിനു അര്‍ഹമായത്]എന്നെ ഏല്‍പ്പിച്ച് സര്‍ പറഞ്ഞു രണ്ടാഴ്ചയുണ്ട് ശരിക്കും വായിച്ചിട്ട് ഒരു സഹാത്യാസ്വാദനം തയ്യാറാക്കാന്‍...ഇതിനൊരു ആസ്വാദനം തയ്യാറാക്കാമെങ്കില്‍ ഉറപ്പായും സമ്മാനം കിട്ടുമെന്നും പറഞ്ഞു..ഞാന്‍ പുസ്തകം കൊണ്ട് പോയി വായിച്ചിട്ട് ഒന്നുമേ മനസ്സിലാകുന്നുണ്ടായിരുന്നില്ല..ഫയദോര്‍ ദസ്ത്യോവിസ്കി എന്ന റഷ്യന്‍ വിശ്വസാഹിത്യകാരന്റെ ജീവിത പശ്ചാത്തലം അതില്‍ പ്രതിപാതിച്ചിരുന്നു..ഫയദോറിനെ പറ്റി ഞാന്‍ മുന്‍പും വായിച്ചിട്ടുണ്ടായിരുന്നു എന്നുള്ളത് എന്നെ സാഹിത്യാസ്വാദനം തയ്യാറാക്കാന്‍ പ്രേരിപ്പിച്ചു എന്നുള്ളത് ഒരു സത്യം...പക്ഷേ യൂത്ത് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ഒരു മടീ..

എനിക്ക് പകരം കഥാ രചനക്ക് പോകാന്‍ ആ വര്‍ഷം വേറൊരു കിട്ടിയെയാണ് കൊണ്ട് പോകുന്നത് എന്നറിഞ്ഞപ്പോള്‍ പങ്കെടുക്കാനുള്ള താല്പര്യം പിന്നെയും കുറഞ്ഞു..പക്ഷേ പാവം ലോറന്‍സ് സറിനെ ധിക്കരിക്കാനാവില്ല..അത്ര സ്നേഹമായിരുന്നു അദ്ദേഹത്തിനെന്നോട്...പങ്കെടുക്കാന്‍ വിമുഖത കാട്ടിയ എന്നെ അദ്ദേഹം വീട്ടില്‍ വിളിച്ചു..അദ്ദേഹം എന്നോട് അപേക്ഷിക്കുന്ന അവസ്ഥയെത്തയെത്തിയപ്പോള്‍ എന്തായാലും പങ്കെടുക്കാം എന്ന തീരുമാനത്തിലെത്തി..ഒരു അദ്ധ്യാപകനെ കൂടീ വെറുപ്പിക്കാന്‍ വയ്യ..സ്കൂള്‍ യുവജനോത്സവത്തില്‍ എന്റെ ഗ്രൂപ്പിലെ എല്ലാ അദ്ധ്യാപകരുടെയും വിരോധം സമ്പാദിച്ചവനായിരുന്നു ഞാന്‍.. ആ കഥ ഇനിയൊരിക്കല്‍ പറയാം..

അങ്ങനെ പങ്കെടുക്കാന്‍ തീരുമാനിച്ചു..അതിരാവിലെ തന്നെ ഞങ്ങളെ നയിച്ച അദ്ധ്യാപകനോടൊപ്പം മത്സരം നടക്കുന്ന കഴക്കൂട്ടം ഗവണ്മെന്റ് ഹൈ സ്കൂളിലെത്തി...എന്റെ മത്സരം രാവിലെ 9.30നു ആയിരുന്നു..എന്നാല്‍ ഉച്ച കഴിഞ്ഞിട്ടും മത്സരം തുടങ്ങിയില്ല..അതില്‍ അതിശയമൊന്നുമില്ല..ഇതെത്ര യുവജനോത്സവങ്ങളില്‍ നമ്മളൊക്കെ കണ്ടിട്ടുള്ളതാ..

എന്നോടൊപ്പം മത്സരത്തിനുണ്ടായിരുന്നവരെല്ലാം മത്സരം കഴിഞ്ഞു തിരിച്ചു പോയിരുന്നു..ഒന്നാം നിലയിലെ ഇടവഴിയിലെ ഒരു മൂലയില്‍ ഉപേക്ഷിക്കപ്പെട്ട ബാലനെപോലെ ഞാന്‍ കാത്തിരുന്നു...രക്ഷകര്‍ത്താക്കളെയല്ല..എന്റെ മത്സരം തുടങ്ങുന്ന നിമിഷങ്ങളെ...

ക്ഷമ നശിച്ചിരുന്നു..സ്റ്റേജ് മത്സരങ്ങളൊക്കെ അപ്പുറത്തായിരുന്നു..അങ്ങോട്ടേക്ക് പോകാനും പറ്റില്ല..ഇതെപ്പൊ വിളിക്കും എന്നറിയില്ല..അണ്ടി പോയ അണ്ണാനെപോലെ അടുത്തത് ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്ന് കാത്തിരിക്കുവാരുന്നു..2.30 ആയപ്പോഴേക്കും മത്സരം തുടങ്ങി...ഹാവൂ സമാധാനമായി..പക്ഷേ മത്സരത്തോടൊപ്പം തുടങ്ങിയത് എന്റെ അന്നേ ദിവസത്തെ കഷ്ടകാലമായിരുന്നു..

അങ്ങനെ മത്സരം നടക്കുന്ന റൂമിലേക്ക് ഞാന്‍ കയറി..അധികം പേരുണ്ടായിരുന്നില്ല..20ഓളം പേര്‍ വരും എന്നു തോന്നുന്നു..ഈ മുറിക്കകത്താണ് രസകരമായ സംഭവം നടക്കുന്നത്...ഞാനായിരുന്നു ആ റൂമിലേക്ക് രണ്ടാമത് കയറി ചെല്ലുന്നത്..ഞാന്‍ കയറുന്നതിനു മുന്‍പ് കയറിയത് ഒരു പെണ്‍കുട്ടിയായിരുന്നു..ഞാന്‍ കയറി ചെല്ലുമ്പോള്‍ ആ കുട്ടി എനിക്ക് പുറം തിരിഞ്ഞു നിന്ന് തന്റെ ബാഗില്‍ നിന്നും പേനയും പേപ്പറും മറ്റുമൊക്കെ എടുക്കുന്നുണ്ടായിരുന്നു..ഇവിടെന്താ സംഭവം എന്ന് വായനക്കാര്‍ ചിന്തിക്കുന്നുണ്ടാവുമല്ലേ?ഇവിടെയാണ് യഥാര്‍ത്ഥ സംഭവം...അന്നേ ദിവസം ഒരു ചായയല്ലാതെ അതുവരെ ഞാനൊന്നും കഴിച്ചിരുന്നില്ല..ക്ഷീണിതനും പരവശനും അതിലുപരി പരിഭ്രമിതനുമായ ഞാന്‍,അല്ല എന്റെ മനസ്സെന്നെ ചതിച്ചു...


നല്ല ഉയരമുള്ള കുട്ടിയായിരുന്നു അവള്‍...ഞാനും സാമാന്യം ഉയരമുള്ള കുട്ടിയായിരുന്നു..എന്നെക്കാളും ഉയരമുള്ള ഒരാളെ കണ്ടപ്പോള്‍ അത് മത്സരം നടത്തിപ്പിനായി വന്ന അദ്ധ്യാപികയാണോ എന്ന് ഞാന്‍ തെറ്റിദ്ധരിച്ചു....ചുരിദാര്‍ ആണ് ആ കുട്ടി ധരിച്ചിരുന്നത്..അദ്ധ്യാപികമാര്‍ ചുരിദാര്‍ ധരിക്കുമോ?എന്തുകൊണ്ട് ധരിച്ചുകൂടാ?

ആ കുട്ടി പെന്‍ പേപ്പര്‍ മാഗസീന്‍ ഇത്രയും എടുത്ത് ഡെസ്കിനു പുറത്ത് വച്ചു..തെറ്റിദ്ധരിക്കപ്പെട്ട എന്റെ മനസ്സ് എന്നോട് വീണ്ടും ‘കന്നംതിരിവ്‘ കാട്ടി..

"എനിക്കെഴുതാനുള്ള പേനയും പേപ്പറുമൊക്കെയാണോ എടുത്ത് വയ്ക്കുന്നത്..എന്ത് നല്ല അധികൃതര്‍..എഴുതാന്‍ പേപ്പര്‍ ,പേന,തട വക്കാന്‍ മാഗസീന്‍" എന്റെ മനസ്സ് മന്ത്രിച്ചു...

“അപ്പൊള്‍ കുടിക്കാന്‍ ചായയും കടിക്കാന്‍ വാഴപ്പൊരിയും പുറകെ വരുമായിരിക്കും”വിശന്നു സഹികെട്ട എന്നിലെ മനുഷ്യനായിരുന്നു ആ മന്ത്രിച്ചത്..


സാധാരണ മത്സരങ്ങളിലൊക്കെ എഴുതാനുള്ള പേപ്പര്‍ അവിടുന്നു തന്നെ തരാറുണ്ട്..ഇവിടെ പേനയും കൂടെ തരുന്നതായിരിക്കും..എന്ത് നല്ല റ്റീച്ചര്‍മാര്‍..ഇവരെയാണോ ഞാന്‍ ഇത്രീം നേരം കാരുണ്യമില്ലാത്ത വിദ്യാകോമരങ്ങള്‍ എന്നു വിശേഷിപ്പിച്ചത്..
ചിന്തകള്‍ മിന്നി മാഞ്ഞു..അങ്ങനെ ഞാന്‍ ആ പേനയെയും പേപ്പറിനെയും ലക്ഷ്യമാക്കി നടന്നു..

ഡെസ്കിന്റെ അടുത്തെത്തി...ആ കുട്ടി അപ്പോഴും പുറം തിരിഞ്ഞു തന്നെ നിന്നു ബാഗു പരതുകയാണ്...എന്നെ നോക്കി വിഡ്ഡി ചിരി ചിരിക്കുന്ന ആ പേന ഞാന്‍ കയ്യിലെടുത്തു..ബെഞ്ചില്‍ ഇരിക്കാനായി തുടങ്ങി...അവള്‍ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല..ബഞ്ചിലിരുന്നു ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ കുട്ടി ബാഗിലെ പരതല്‍ നിര്‍ത്തി ഡെസ്കിന്മേല്‍ പരതല്‍ തുടങ്ങി..അപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു
“പാവം റ്റീച്ചര്‍..എന്തോ കളഞ്ഞു പോയി..പേപ്പര്‍ പിന്‍ ചെയ്യാനുള്ള സ്റ്റാപ്പ്ലര്‍ ആവും”

ഞാ ഒരു ദീര്‍ഘശ്വാസം എടുത്തു..അപ്പോള്‍ എന്നെ കോരിത്തരിപ്പിച്ചും പിന്നെ കൊടുമ്പിരി കൊള്ളിച്ചും ഒരു കിളിനാദം ചിലച്ചു

“എക്സ്ക്യൂസ് മീ...എന്റെ പെന്‍ എടുത്തോ..”

“ങേ..." ഞാന്‍ ഞെട്ടിത്തരിച്ചു!!

ഹിപ്നോട്ടൈസ് ചെയ്യപ്പെട്ട വ്യക്തിയെപ്പോലെ പുറമേ ഒരു വികാരവും കാണിക്കാതെ ഞാന്‍ പേന്‍ തിരിച്ചു നല്‍കി..അവളും എന്നെപ്പോലെ മത്സരത്തിനു വന്നതായിരുന്നു!..ഒരു ചെറിയ പുഞ്ചിരിയോടെ അവള്‍ പേന തിരികെ വാങ്ങി..അതൊരു പാര്‍ക്കറിന്റെ വിലകൂടിയ പേനയായിരുന്നു...അവളുടെ ആ പുഞ്ചിരിയുടെ മറവില്‍ ചുണ്ടുകള്‍ ചലിച്ചതായി എനിക്കു തോന്നി..“പേനാക്കള്ളന്‍..” അങ്ങനെയാണോ ആ അധരങ്ങള്‍ മൊഴിഞ്ഞത്..ഏയ് ആവില്ല....
അങ്ങനെ എന്റെ ആ ദിവസത്തെ പ്രശ്നങ്ങള്‍ ഉത്ഘാടനം ചെയ്യപ്പെട്ടു...

വെളുത്ത് മെലിഞ്ഞ് നല്ല ഉയരമുള്ള ഒരു സുന്ദരിക്കുട്ടിയായിരുന്നു അവള്‍..അങ്ങനെ ഞാനും അവളും ഒരു ബഞ്ചിലിരുന്നു സാഹിത്യാസ്വാദനം എഴുതിതുടങ്ങി...സാഹിത്യാസ്വാദനം അത്രക്കും ആസ്വദിക്കാന്‍ എനിക്കു പറ്റിയില്ല....ഇടക്കിടക്ക് ഞാന്‍ അവളെ മുഖമുയര്‍ത്തി നോക്കും..ഏതോ വലിയ വീട്ടിലെ കൊച്ചാണെന്ന് തോന്നുന്നു..എന്താ പെര്‍ഫ്യൂമിന്റെ വാസന...“എനിക്കിഷ്ട്ടല്ല നിന്നെ ഹും” എന്നു മനസ്സില്‍ പറഞ്ഞ് വീണ്ടും എഴുതും..കുറച്ച് കഴിഞ്ഞ് പിന്നെയും അവളെ നോക്കും..അങ്ങനെ അപമാനവും ഒരു സുന്ദരിയുടെ സാമീപ്യവും എല്ലാം കലര്‍ന്ന ഒരു വല്ലാത്തൊരു സാഹചര്യത്തില്‍ സാഹിത്യാസ്വാദനം കടന്നു പോയീ..എന്നാലും അവളെന്നെ കുറിച്ചെന്ത് കരുതികാണും?പേനയെടുത്തതെന്തിനാന്ന് ഒന്ന് പറയാന്‍ പോലും പറ്റീയില്ല..അതെങ്ങനെ പറ്റും..പെണ്‍പിള്ളാരോട് സംസാരിച്ചാല്‍ വിറയലും ബോധക്കേടുമുണ്ടാകുന്ന പ്രായമായിരുന്നു അപ്പോള്‍..

മത്സരത്തിനു പങ്കെടുക്കുന്നവരുടെ പേര് വായിച്ചതില്‍ നിന്നും ആ കുട്ടിയുടെ പേര് ശാരിക എന്നാണെന്ന് ഞാന്‍ മനസ്സിലാക്കി..ശാരിക..ശാരിക...എന്ത് നല്ല പേര്..അയ്യോ ആസ്വാദനം തീര്‍ന്നില്ല..പെരുമ്പടവം ,ഫയദോര്‍ തുടങ്ങിയ പേരുകളായി പിന്നെ മനസ്സില്‍ മുഴങ്ങിയത്..

എന്തായാലും എല്ലാം തീര്‍ന്നെന്നു കരുതി..പക്ഷേ തുടങ്ങീയിട്ടേ ഉണ്ടായിരുന്നുള്ളൂ...

കഴിഞ്ഞ സംഭവത്തിലെ വില്ലനായിരുന്നെങ്കില്‍ അടുത്ത കഥയില്‍ കൊമേഡിയനാണ് ഞാന്‍..പറ്റിയ അബദ്ധങ്ങളില്‍ ലജ്ജിച്ചിരിക്കുമ്പോളാണ് ആ നാദം വീണ്ടും ചിലച്ചത്..

“ഏത് സ്കൂളിലാ പഠിക്കുന്നേ..?”ശാരികയുടെ കളകളപുളകമണിഞ്ഞ സ്വരം..

“യ്യോ ദേ ശാരികാ..എന്നോട് മിണ്ടുന്നു..അപ്പൊ പിണക്കൊന്നുല്ലാല്ലേ..”എന്റെ മനസ്സ് പറഞ്ഞു

തൊണ്ടയുടെ കിച്ച് കിച്ച് എല്ലാം മാറ്റി അല്പം മസ്സിലുള്ള സ്വരത്തില്‍ ഞാന്‍ പറഞ്ഞു:

“സെന്റ് മൈക്കിള്‍സ് എച് എസ്”

“അതേത് സ്കൂളാ..ഏത് സ്ഥലത്താ”

ആ ചോദ്യം എന്നെ വല്ലാതെ തളര്‍ത്തി..

“കഠിനംകുളത്താ”..ലജ്ജിച്ചു വിരണ്ട് ഞാന്‍ പറഞ്ഞു..മാന്യത ഉള്ളവളായിരുന്നു...അതേതാ സ്ഥലം എന്നു ചോദിച്ചില്ല....പുഞ്ചിരിച്ചതേ ഉള്ളൂ...
ഇത്രയും ചോദിച്ച കുട്ടിയോട് തിരിച്ചെന്തെങ്കിലും ചോദിച്ചില്ലേല്‍ മോശമല്ലേ..എന്തു ചോദിക്കും..ഏത് ക്ലാസ്സിലാന്ന് ചോദിക്കാം..
അല്പം മസ്സില്‍ പിടിച്ച് തന്നെ ചോദിച്ചു:
“ചേച്ചി ഏത് ക്ലാസ്സിലാ”
അപ്പോള്‍ ആ കുട്ടി പുഞ്ചിരിച്ചില്ല..മറിച്ച് വായപൊത്തിചിരിച്ചു...

എന്നിട്ടെന്നോടൊരു മറു ചോദ്യം

“ഏത് ക്ലാസ്സിലാ”

“പത്തില്‍”

“ഹിഹി..ഞാനും പത്താംക്ലാസിലാ..”

ശ്ശെടാ!! ഇതെന്താ ഞാനിങ്ങനെ? വളിച്ച മുഖഭാവത്തോടെ ഞാന്‍ അവളെ നോക്കി..

എന്നെക്കാലും പൊക്കമുള്ളതിനാല്‍ മുതിര്‍ന്ന കുട്ടിയാണ് അവള്‍ എന്ന തെറ്റിദ്ധാരണ അപ്പോഴും എന്റെ ഉപബോധമനസ്സില്‍ ഉണ്ടായിരുന്നു..പ്ലസ് റ്റു യൂത്ത് ഫെസ്റ്റും ഹൈ സ്കൂള്‍ യൂത്ത് ഫെസ്റ്റും വെവ്വേറെയാണ് നടത്തുന്നത് എന്നെനിക്ക് അറിയില്ലായിരുന്നു..പ്ലസ് റ്റൂ വിനു പഠിക്കുന്ന കുട്ടി എന്നു കരുതി ആവണം ഞാന്‍ അവളെ ചേച്ചി എന്നു വിശേഷിപ്പിച്ചത്..

അവസാനം ഞാന്‍ ഒരു ബോറന്‍ ചിരിചിരിച്ചുകൊണ്ട് വിനയത്തോടെ പറഞ്ഞു

“സാറി.."

അങ്ങനെ ഇതിനിടക്ക് ആസ്വാദനം എഴുതിക്കഴിഞ്ഞു..അപ്പോള്‍ ക്ലാസ്സില്‍ നിന്ന അദ്ധ്യാപിക എനിക്കിട്ടൊന്നു താങ്ങി..

“വായിച്ച് ബുക്ക് മൊത്തോം എഴുതി വയ്ക്കുവാണോ..”

ഞാന്‍ ചിരിച്ചു..

“ഹും സങ്കീര്‍ത്തനം പോലെ എന്ന കൃതിയെക്കുറിച്ച് കേട്ടിട്ടുപോലുമുണ്ടാവില്ല...വലിയ റ്റീച്ചറാണെന്നാ ഭാവം..പിള്ളാരെ കളിയാക്കാന്‍ മാത്രം കൊള്ളാം“ദേഷ്യത്തോടെ ഞാന്‍ മനസ്സില്‍ പറഞ്ഞു

അങ്ങനെ സമയം കഴിയാറായി..ഇനിയും അവിടിരിക്കാനുള്ള ത്രാണിയില്ല.. അത്രക്കും അപമാനമായി..എഴുതിയതെല്ലാം പരിശോധിച്ച് പേപ്പര്‍ തിരികെ നല്‍കാനായി ഞാന്‍ എണീറ്റു..അപ്പോള്‍ ആ കിളിനാദം വീണ്ടും എന്റെ ചങ്കില്‍ കല്യാണി പാടി..

ഞാന്‍ ചോദിക്കാതെ തന്നെ അവളെന്നോട് പഠിക്കുന്ന സ്കൂളിന്റെ പേര് പറഞ്ഞു.മുന്തിയ സ്കൂളാ ഹും....
എന്തായാലും അവള്‍ക്കെന്നെ ഇഷ്ടാമായെന്ന് തോന്നുന്നു..ഇല്ലെങ്കില്‍ ഇത്രെയും മിണ്ടില്ലാലോ..ഇനി ഇരിക്കൂന്നത് മോശം അല്ലേ എന്നു കരുതി ബെഞ്ചീല്‍ നിന്ന് എണീറ്റ് പോയി.. “കുറച്ചൂടെ അവിടിരുന്ന് ഒന്നും രണ്ടും പറയാമായിരുന്നു” ഞാന്‍ ചിന്തിച്ചു.

അങ്ങനെ പേപ്പര്‍ തിരികെ ഏല്പിച്ച് ഞാന്‍ മൂറിനു പുറത്തിറങ്ങി..കുറേ നേരം അവിടെ തന്നെ നിന്നു..ഇനിയും അവള് വന്ന് എന്തെങ്കിലുമൊക്കെ മിണ്ടിയാലോ..താഴെ എന്റെ സ്കൂളിലെ അദ്ദ്യാപകനെ കണ്ടപ്പോള്‍ പിന്നെ ഞാന്‍ അങ്ങോട്ട് പോയീ...

പക്ഷേ അന്നേ ദിവസത്തെ പ്രശ്നങ്ങള്‍ അപ്പോഴും എന്നെ വിട്ടു പോയിരുന്നില്ല..

അങ്ങനെ താഴെയെത്തിയപ്പോള്‍ സ്കൂളിലെ മറ്റു കുട്ടികള്‍ പരിപാടിക്കായി എത്തിയിരുന്നു..അതില്‍ ചിലരൊക്കെ പങ്കെടുത്തും കഴിഞ്ഞിരുന്നു..അവര്‍ക്ക് ക്യാന്റീനില്‍ ഭക്ഷണം വാങ്ങി കൊടുക്കാന്‍ സര്‍ എന്നെ ഏല്‍പ്പിച്ചു..രാവിലെ മുതല്‍ ചായ അല്ലാതെ ഞാന്‍ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല

അങ്ങനെ കാന്റീനില്‍ എത്തി..എല്ലാര്‍ക്കും ചായയും ബണ്ണും വാങ്ങി കൊടുത്തു..ചായ വായില്‍ വച്ചില്ല..ദേ അവിടെ ശാരിക ക്യാന്റീനില്‍!!...കൂടെ കുറേ പെണ്‍കൊടികളുമുണ്ട്..അവിടെ നിന്നാല്‍ വീണ്ടും നാറുമെന്ന് കരുതി ഞാന്‍ ചായയുമായി പുറത്തേക്കോടി..കയ്യിലിരുന്നു ഗ്ലാസ്സില്‍ നിന്നും ചായ തുളുമ്പി ഒരു അമ്മാവന്റെ ദേഹത്തു വീണത് കൊണ്ടായിരിക്കാം..ഓടുന്നതിനിടയില്‍ സ്നേഹത്തോടെ അദ്ദേഹം “മോനെ” എന്നു വിളിക്കുന്നുണ്ടായിരുന്നു..
ശാലീനത നിറഞ്ഞ ശാരികയെ അവസാനമായി ഞാന്‍ കാണുന്നത് അവിടെ വച്ചാണ്..

അങ്ങനെ ചായ കുടിയെല്ലാം കഴിഞ്ഞ് മൂന്നാല് പിള്ളാരും എന്റെ കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയും[കഥാരചനക്ക് വന്നത്] രണ്ട് അദ്ധ്യാപകരുമായി ഞങ്ങള്‍ അവിടം വിട്ടു..

ബസ് സ്റ്റോപ്പില്‍ നിന്നു കാല് തളര്‍ന്നു..ഒരദ്ധ്യാപിക എല്ലാരെയും എന്റെ തലയില്‍ ഏല്‍പ്പിച്ച് സ്ഥലം വിട്ടു അവസാനം ഒരു ചലഞ്ചര്‍ കിട്ടി..എല്ലാത്തിനെയും കുത്തി കയറ്റി അവസാനം എനിക്ക് ഏണിപ്പടിയില്‍ തൂങ്ങി കിടക്കാനുള്ള അവസരം കിളി തന്നു..ഞാനാരാ മോന്‍..തൂങ്ങിക്കിടന്നു....അല്ലാതെന്തു ചെയ്യും?

വഴിക്ക് വച്ച് വണ്ടി കേടായി...പിന്നെ കുറേ നേരം അവിടെ വഴിയില്‍ ഇടക്ക് വണ്ടിയൊന്ന് തള്ളുകയും ചെയ്തു.. ഒരുവിധം ശരിയായി..പിന്നെയും യാത്ര തുടര്‍ന്നു..പക്ഷേ അതോടെ ഒന്നും തീര്‍ന്നില്ല..ഗുലുമാലുകളുടെ ചുരുള്‍ക്കെട്ടഴിഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ..

വണ്ടിയിറങ്ങി നടക്കാന്‍ തുടങ്ങി...മണി 7 കഴിയും..വീട്ടില്‍ നിന്നു പോന്നിട്ട് 12 മണിക്കൂര്‍!!!..അപ്പൊഴാ ആ കാര്യം ഓര്‍ത്തത്..രാവിലെ സൈക്കിളിലാ സ്കൂളില്‍ പോയത്..സൈക്കീല്‍ സ്കൂള്‍ ഷെഡില്‍ തന്നെ ഇരിക്കുവാ!!സൈക്കിള്‍ എങ്ങനെ എടുക്കും..പിള്ളാരെയെല്ലാം വീട്ടിലാക്കി ഞാനും കൂടെയുണ്ടായിരുന്ന ഒരു റ്റീച്ചറും പ്യൂണിന്റെ വീട്ടിലോട്ട് വിട്ടു..അവരുടെ കൈയ്യിലാ ഗേറ്റിന്റെ താക്കോല്‍..അവിടെ ചെന്നപ്പോ അറിഞ്ഞു താക്കോല്‍ മറ്റൊരു പ്യൂണ്‍ കൊണ്ട് പോയെന്ന്....അവരുടെ വീട് അവിടടുത്തൊന്നുമല്ല...

“ഇനി എന്താ ചെയ്യാ..സൈക്കിള്‍ നാളെ എടുത്താ പോരേ ജിതിന്‍”റ്റീച്ചര്‍ ചോദിച്ചു.

“റ്റീച്ചര്‍..സൈക്കിളില്ലാതെ വീട്ടില്‍ ചെന്നാ..”നിസ്സഹായനായി ഞാന്‍ തലകുനിച്ചു

സൈക്കിളില്ലാതെ വീട്ടില്‍ കയറി ചെല്ലുന്ന എന്നെ അച്ഛന്‍ നേരിടുന്ന ദൃശ്യങ്ങള്‍ ഞാന്‍ മനസ്സില്‍ കണ്ടു

“ഉം..”

റ്റീച്ചര്‍ ഒരു നിമിഷം ആലോചിച്ചു...എന്നിട്ട് ഒരൊറ്റ ചോദ്യം

“മതില് ചാടാവോ!!”

മതില് പോയിട്ട് ഒരു സ്റ്റെപ്പ് വക്കാനുള്ള ആരോഗ്യം പോലും അപ്പൊള്‍ എനിക്കുണ്ടായിരുന്നില്ല..ഒരു ചായയിലാണ് ഇപ്പോഴും നില്‍ക്കുന്നത്..വൈകുന്നേരം കുടിച്ച ചായ ഓട്ടത്തിനിടെ തുളുമ്പി തുളുമ്പി അവസാനം ചുണ്ടു നനക്കാന്‍ പോലും ഉണ്ടായിരുന്നില്ല..ബണ്ണാണേല്‍ പൂപ്പല് പിടിച്ചത് കാരണം തിന്നതുമില്ല..എന്നിട്ടും ഞാന്‍ സധൈര്യം പറഞ്ഞു

“ചാടാം റ്റീച്ചര്‍”

മതിലെന്നു പറഞ്ഞാല്‍..എന്റെ ഇരട്ടി പൊക്കമുണ്ടാവും..കന്യാമഠത്തിലെ സ്ത്രീകളെ തടങ്കല്‍ ചെയ്തിരിക്കുന്നപോലത്തെ ‘ഊക്കന്‍‘ മതില്‍..സിമന്റ് ചെയ്യാത്ത കരിങ്കല്‍കോട്ട..

അവിടെ അടുത്തായിരുന്നു റ്റീച്ചറിന്റെ വീട്..അടുത്ത കടയില്‍ നിന്ന ഒരാളോട് എന്റെ സൈക്കീള്‍ മതിലുനു വെളിയില്‍ നിന്നു പിടിച്ച് താഴെ വച്ചുകൊടുക്കാന്‍ റ്റീച്ചര്‍ പറഞ്ഞു

ഞാനങ്ങനെ മതില് ചാടി..എങ്ങനെ കയറീ? അറിയില്ല..കയറീ തീര്‍ന്നപ്പൊ മനസ്സിലായി മതിലിനു പുറത്താണെന്ന്..അവിടന്ന് താഴോട്ടൊരു ചാട്ടം ..ഇതിനിടക്ക് പോക്കറ്റില്‍ നിന്നും സൈക്കിളിന്റെ താക്കോല്‍ തറയില്‍ എവിടോ വീണു..ഇരുട്ടത്ത് കാണാനും വയ്യ...മതില് ചാടി കുറേ നേരം കഴിഞ്ഞിട്ടും അനക്കമില്ലാത്തതിനാല്‍ റ്റീച്ചര്‍ വിളിച്ച് ചോദിച്ചു

“ജിതിന്‍ അവിടെത്തീല്ലേ.."

“ഉവ്വ് റ്റീച്ചര്‍..സൈക്കളിന്റെ താക്കോല്‍ തറയില്‍ വീണു”

അവസാനം തിരിച്ചിലില്‍ കിട്ടി..കീ ചെയിനില്‍ വലിയ സ്പ്രിംഗ് പോലുള്ള വള്ളിയുണ്ടായിരുന്നത് ഭാഗ്യം ഇല്ലേല്‍..അന്നേ ദിവസം സൈക്കിളും ഞാനും അതിനകത്ത് തന്നെ കുടികൊണ്ടേനേ..
അങ്ങനെ സൈക്കിള്‍ തുറന്ന് പുറത്തിറക്കി..ഇനി മതിലോളം പൊക്കണം..എങ്കിലേ പുറത്ത് നില്‍ക്കുന്ന ആള്‍ക്ക് പിടിച്ച് താഴെ ഇറക്കി വക്കാന്‍ പറ്റൂ..ദൈവമേ..!!

അങ്ങനെ സൈക്കിള്‍ പൊക്കി തുടങ്ങി...പൊക്കലെന്ന് പറഞ്ഞാല്‍..ജീവിതത്തിലാദ്യമായിട്ടായിരുന്നു ഇത്രയും ഭാരമുള്ള സാധനം ഞാന്‍ തലക്ക് മേലെ പൊക്കുന്നേ..എന്നിട്ടും മതിലിനു ഒപ്പം എത്തുന്നില്ല..അവിടെ തറയില്‍ കുറച്ച് ചെറുകല്ലുകള്‍ കൂട്ടി ഇട്ടിരുന്നു.. എന്നെ സഹായിക്കാനെന്നപോലെ..അതുകൊണ്ട് മതില് വരെ പൊക്കി..പുറത്ത് നിന്നയാള്‍ സൈക്കിള്‍ വെളിയില്‍ നിന്നും പിടിച്ചു..താഴോട്ടിറക്കി..പെട്ടൊന്നു പുറത്തൊരു ശബ്ദം..പ്ടോ!! എന്തോ തലയും കുത്തി വീണതാ..എന്തോ ആവട്ടെ..ആ കോട്ടക്കകത്ത് നില്‍ക്കാന്‍ തന്നെ പേടി..പിന്നെയും മതിലിന്റെ പുറത്ത് കയറി..അയ്യപ്പനെ വിളിച്ചു ടാറിട്ട റോഡിലോട്ടൊരു ചാട്ടം!!..എവിടൊക്കെയോ ഉരഞ്ഞു കീറീ...എന്തോ ആവട്ടെ....സൈക്കിള്‍ കിട്ടീയല്ലോ..

അങ്ങനെ റ്റീച്ചറിനും എന്റെ സൈക്കിള്‍ തറയില്‍ തള്ളിയിട്ട ആ സഹായിക്കും നന്ദി പറഞ്ഞ് സൈക്കിളില്‍ കേറി ചവിട്ടി തുടങ്ങി...പക്ഷേ സൈക്കീളില്‍ എന്തോ പരിചിതമായ ഒന്ന് ഇല്ലാത്ത പോലെ!!!

അതെ കാറ്റില്ല!!..തൊട്ടടുത്ത കടയിലോട്ട് ഉരുട്ടി..എന്നില്‍ ബാക്കിയുണ്ടാരുന്ന് കാറ്റ് പിടിച്ച് സൈക്കളില്‍ കാറ്റടിച്ചു..പക്ഷേ കാറ്റ് കയറുന്നില്ല...“എവിടുത്തെ പമ്പാടാ ഇത്..കൊണ്ട് ആക്രിക്കാരനു കൊട്..” കടക്കാരനെ തെറി വിളിച്ച് അപ്പുറത്തെ കടയില്‍ പോയി..അവിടത്തെ പമ്പില്‍ നിന്നും കാറ്റു കയറുന്നില്ല..ടയറൂ പഞ്ചറാ..!!!

ഉള്ളത് മതീയെന്ന് കരുതി അടിച്ച് കയറ്റി പറത്തി വിട്ടു വീട്ടിലോട്ട്...

വീടെത്താറായപ്പൊള്‍ പുറത്തൊരാള്‍ക്കൂട്ടം കണ്ടു..അവിടിവിടായൊക്കെ കുറച്ച് പേര് കൂടി നില്‍പ്പുണ്ട്..ഇരുട്ടത്ത് ഒന്നും അറീയാന്‍ വയ്യ..നെഞ്ചൊന്നു പിടഞ്ഞു..ഈശ്വരാ!!!
കുറച്ച് നേരം ഇരുട്ടത്ത് ഗേറ്റിനു വെളില്‍ തന്നെ നിന്നു
പുറത്തോട്ട് പോയ രണ്ട്പേരിലാരോ അടക്കം പറയുന്നുണ്ട്
“ഹറാമ്പെറന്ന ചെറുക്കന്‍ രാവിലെ എന്തോ പരിപാടിക്കെന്നും പറഞ്ഞ് പോയതാ..”
“ഈശ്വരാ എനിക്ക് വേണ്ടിയാണോ ഈ മാന്യ മഹാജനങ്ങള്‍ ഈ കൂടി കിടക്കുന്നേ"
പതുക്കെ സൈക്കീള്‍ ഉരുട്ടി അകത്തോട്ട് കയറി..കാലടുത്ത് വച്ചില്ല...എന്റെ അച്ഛന്റെ ഉഗ്രനാദം അവിടെ മുഴങ്ങീ

“വീടും കൂടൂം തിരിച്ചറിഞ്ഞൂടാത്തോനാ..എന്റെ ചെറുക്കനു വല്ലോം പറ്റിയാ ഒരുത്തനെം വെറുതെ വിടൂല്ല.."

സംഭവത്തിന്റെ പൊരുളഴിഞ്ഞു തുടങ്ങി..പോലീസില് വല്ലതും പരാതിപ്പെട്ടു കാണുവോ..ഏയ്യ്..!!

ഇരുട്ടത്തും നിന്നും കയറി വന്ന എന്നെ തിരിച്ചറിഞ്ഞ എന്റേ വല്യച്ഛന്‍.

“ദാണ്ടേ വന്നടാ..“

എന്നെ കണ്ട അച്ഛന്‍ മുങ്ങി നടക്കുന്ന വായ്പക്കരനെ കണ്ട പലിശക്കാരനെപോലെ എന്റെ നേരെ പാഞ്ഞു

“എവിടെ പോയിരുന്നതടാ !@$@!#%$മോനേ"

ഞാന്‍ നിന്നു മിഴിച്ചു...

“രാവിലെ ഇറങ്ങിപോയതല്ലേടാ...നീ...”

അച്ഛന്‍ പറഞ്ഞു തിരുന്നേനു മുന്നേ..

“മൂത്രം ഒഴിക്കണം,വല്ലതും കഴിക്കണം..ബാക്കി പിന്നീട്..”

വടക്കേ പറമ്പിലോട്ടോടി...അന്നു മൂത്രമൊഴിച്ച് കഴിഞ്ഞപ്പോഴത്തെ ഒരു സുഖം..ഹൊ..

അമ്മ അപ്പോഴേക്കും ഭക്ഷണം തയ്യാറാക്കിയിരുന്നു..ഹൊ കഴിച്ച് കഴിഞ്ഞപ്പൊള്‍ ശരിക്കും ക്ഷീണിച്ചിരുന്നു..

ഇനിയിരുറക്കമല്ലേ എന്തിനെക്കാലും ഭേദം..?

ശരിക്കും ഉറങ്ങി..എല്ലാം മറന്നുറങ്ങി...പിന്നീട് രണ്ട് ദിവസത്തിനു ശേഷം എനിക്കാണ് സാഹിത്യാസ്വാദനത്തിനു ഒന്നാംസമ്മാനമെന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി..എന്നെ കളിയാക്കിയ റ്റീച്ചറോട് ദേഷ്യവും..എന്തായാലും സാഹിത്യക്വിസ് അടുത്ത ദിവസത്തേക്ക് മാറ്റി വച്ചിരുന്നു..ഇത്രെം അനുഭവിച്ച ഞാന്‍ ഇനിയും..

സ്കൂളില്‍ സമ്മാനവിതരണം നടന്നപ്പോള്‍ എന്റെ സമ്മാനം ഞാന്‍ വേണ്ടെന്നു വച്ചു..ഹും.. കോല്‍കളി എന്നു പറഞ്ഞ് ക്ലാസ്സും കട്ട് ചെയ്ത് പെണ്‍പിള്ളാരെ വായിനോക്കി നടന്നവന്മാര്‍ക്ക് മൂന്നാം സ്ഥാനം കിട്ടിയപ്പൊ[ആകെ മൂന്ന് റ്റീമേ പങ്കെടുത്തുള്ളൂത്രേ..]അവന്മാര്‍ക്ക് വലിയ ‘ഗമണ്ടന്‍‘ കപ്പും സ്വീകരണവും ക്യാഷ് പ്രൈസും....ഇത്രയും കഷ്ടപ്പെട്ട് സാഹിത്യാസ്വദനം എഴുതി വന്ന എനിക്ക് ചക്കക്കുരൂവിന്റെ അത്രയും ഉള്ള കപ്പും ഉണക്ക പ്രശസ്ത്രി പത്രവും..അത്രെയും പ്രശസ്തി എനിക്കിപ്പൊ വേണ്ട!!


പക്ഷേ അന്നു കണ്ട എന്റെ ശാലീനസുന്ദരി ശാരികയെ ഞാന്‍ മറക്കില്ല...പിന്നീട് എസ് എസ് എല്‍ സിയുടെ റിസള്‍ട്ട് വന്നപ്പോഴായിരുന്നു അവളെ കുറിച്ച് വീണ്ടുമറിയുഞ്ഞത്..പത്രത്തില്‍ ഒരു വാര്‍ത്ത.. “ചെറ്റക്കുടിലില്‍ നിന്നും ഒരു റാങ്ക്“ എന്നു പറഞ്ഞായിരുന്നു ആ വാര്‍ത്ത....അതില്‍ ഒരു ചിത്രവും.. വൈദ്യുതി പോലും ഇല്ലാത്ത ഒരു ഓല മേഞ്ഞ വീട്ടിനുമുന്നില്‍ ശാരിക എന്ന സുന്ദരി അന്ന് ഞാന്‍ പേന തിരികെ നല്‍കിയപ്പോള്‍ എനിക്കു തന്ന അതേ പുഞ്ചിരിയുമായി..

മംഗളം

Sunday, January 23, 2011

കളഞ്ഞു കിട്ടിയ തൂവാല... (ഓര്‍മ്മക്കുറിപ്പ്)

സമയം വളരെ വൈകിയിരിന്നു.ബെല്ലടിക്കാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം.ആദ്യത്തെ പീരീഡ് ഫിസിക്സ് ആണ്.സാറു ക്ലാസിലെത്തിയതിനു ശേഷമാണ് ഞാന്‍ കയറുന്നതെങ്കില്‍...അയ്യോ,ആലോചിക്കാനേ വയ്യ.എനിക്കു കഴിയുന്ന സ്പീഡില്‍ ഞാന്‍ സൈക്കിള്‍ ചവിട്ടി.സ്കൂളില്‍ എത്തിയപ്പോഴേക്കും മണി പത്തു കഴിഞ്ഞു.ജീവിതത്തിലാദ്യമായി ഞാന്‍ പ്രഭാതമണിക്കു ശേഷം സ്കൂളിലെത്തി.ബെല്ലടിച്ചെന്ന സത്യം എനിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല.ക്ലാസ്സില്‍ എത്തുമ്പോള്‍ സര്‍ ശകാരിക്കും.തീര്‍ച്ച.ഇരുപത്തഞ്ച് പെണ്‍കുട്ടികളുടെയും ഇരുപത് ആണ്‍കുട്ടികളുടെയും മുന്നില്‍ വച്ച് സ്കൂളിലെ ഏറ്റവും മുരടനായ(അങ്ങനെ വിശേഷിപ്പിക്കേണ്ടി വന്നതില്‍ ക്ഷമിക്കുക),എല്ലാ വിദ്യാര്‍ത്ഥികളുടെയും പേടീ സ്വപ്നമായ ആ അദ്ധ്യാപകന്റെ ശകാരം, ചിലപ്പോള്‍ ചൂരല്‍ പ്രയോഗം വരെ,അത് സഹിക്കാവുന്നതിലും അപ്പുറമാണ്.നഗ്നനായി തെരുവിലൂടെ നടക്കേണ്ടി വരുന്ന ഒരു അഭിമാനിയുടെ ഗതികേടുപോലെ.ഹൊ,ദുഷ്കരം!

ഞാന്‍ ക്ലാസ്സിലേക്ക് ഓടി.പെട്ടെന്നൊരു ശക്തി എന്നെ പിടിച്ചു നിര്‍ത്തി.അവിടെ ഒരു പരുഷ ശബ്ദം കൊടുമ്പിരി കൊള്ളുന്നു.അതെ,അദ്ധ്യാപകന്‍ ക്ലാസ്സിലെത്തി പഠിപ്പിച്ചു തുടങ്ങി.എന്നെ ഒട്ടും പരിചയമില്ലാത്ത അദ്ധ്യാപകനാണദ്ദേഹം.പരിചയമുണ്ടേങ്കില്‍ തന്നെ ആരോടും ഒരിളവും കാണിക്കാത്ത ഒരപൂര്‍വ്വ വ്യക്തിത്വമാണദ്ദേഹത്തിന്റേത്.


ഞാന്‍ ക്ലാസ്സിലേക്ക് കയറാന്‍ ഒന്ന് മടിച്ചു.ആര്‍ക്കും ഉണ്ടാകാവുന്ന ഒരവസ്ഥ.ഒരു സ്തംഭനം.ഏതാനും നിമിഷങ്ങള്‍ മരണം പ്രതീക്ഷിക്കുന്ന ഒരാളപേലെ നിശ്ചലനായി ഞാന്‍ ക്ലാസ്മുറിയുടെ പുറത്ത് നിന്നു.എന്തും വരട്ടെ എന്ന തീരുമാനം എടുത്തു കൊണ്ട് ക്ലാസ്സില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ ആ മനോഹര ദൃശ്യം എന്റെ ദൃഷ്ടിയില്‍ പതിഞ്ഞു.ഒരു തൂവാല!പ്രശസ്തമായ ആ തൂവാല എന്റെ ക്ലാസ്സിലെ ഒരു പെണ്‍കുട്ടിയുടേതായിരുന്നു.അവളെപ്പോലെ തന്നെ പ്രശസ്തമായിരുന്നു ആ തൂവാലയും.സുന്ദരിമാരായാ പെണ്‍കുട്ടികളുടെ ആഭരണങ്ങളും വസ്തുക്കളുമെല്ലാം പെട്ടെന്ന് പ്രശസ്തിപിടിച്ചു പറ്റുമല്ലോ.വളരെ മനോഹരമായിരുന്നു ആ തൂവാലാ.അതുകൊണ്ട് തന്നെ അതവള്‍ ഇടക്കിടക്ക് സുഹൃത്തിക്കള്‍ക്കിടയില്‍ പ്രദര്‍ശനവിധേയമാക്കാറുണ്ട്.തൂവെള്ളയില്‍ മരതകചാര്‍ത്തുപോലെ അതില്‍ ഒരു പേര് തുന്നിയിരുന്നു-ചാന്ദ്നി.മനോഹരമായ തൂവാലയില്‍ മനോഹരിയായ ഒരു പെണ്‍കുട്ടിയുടെ അതിമനോഹരമായ പേര്!

അവളുടെ മൃദുലതയേറ്റിടേണ്ട ആ തൂവാലയെങ്ങനെ അവിടെ വെറും തറയില്‍?കയ്യില്‍ നിന്നും അറിയാതെ വീണതാകാം ..എന്തൊക്കെയായലും ആ തൂവാലയില്‍ നിന്നും എന്റെ ശ്രദ്ധ പെട്ടെന്നു തിരിയാനുണ്ടായിരുന്ന കാരണം തൊട്ടടുത്ത ക്ലാസ്സില്‍ നിന്നും എന്റെ ക്ലാസ് റ്റീച്ചര്‍ എന്നെ തന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു എന്നതാണ്.പെട്ടെന്നു ഞാന്‍ പരിഭ്രമപ്പെട്ടു.എന്നെ ക്ലാസ്സില്‍ നിന്നും ഇറക്കിവിട്ടെന്ന് റ്റീച്ചര്‍ കരുതികാണുമോ?ഞാന്‍ പൊടുന്നനെ മുഖം എതിര്‍ദിശയിലോട്ട് മാറ്റി.എന്റെ ദൃഷ്ടി വീണ്ടും ആ തൂവാലയില്‍ പതിഞ്ഞു.എന്റെ പരിഭ്രമമാണോ,റ്റീച്ചറിന്റെ മുന്നില്‍ പകച്ചു നില്‍ക്കുന്നതിന്റെ ക്ഷീണം മാറ്റാനാണോ വരാനിരിക്കുന്ന അവഹേളന തിരിച്ചറിയാത്തതാണോ, എന്തോ, ഞാന്‍ ആ തൂവാല കൈയ്യിലെടുത്തു.ഒരു പെണ്‍കുട്ടി ഉപയോഗിക്കുന്ന തൂവാല എന്റെ കയ്യില്‍...അപമാമിതനായ ഒരു ആത്മാഭിമാനിയുടെ ഗതികേട്.പക്ഷേ ആ തൂവാലയില്‍ നിന്നും വമിക്കുന്ന സുഗന്ധദ്രവ്യങ്ങളുടെ സ്വര്‍ഗ്ഗീയ വാസന എന്നെ അപമാനങ്ങളില്‍ നിന്നും ഒരു നിമിഷത്തേക്ക് മോചിതനാക്കി. തൂവാലയിലെ ആ വാസനപോലും പ്രശസ്തമത്രേ!!ചാന്ദ്നീ എന്നെ സമീപിച്ച നിമിഷങ്ങള്‍ ഞാന്‍ മനസ്സില്‍ കണ്ടു.അവളെപോലൊരു സുന്ദരിയുടെ സാമീപ്യം ആരാണു കൊതിക്കാത്തത്.

പക്ഷേ അഹംകാരത്തിന്റെ ഒരു കണിക അവളിലുണ്ടായിരുന്നില്ലേ..അല്ല ഒരു സാഗരം...താന്‍ ഒരു സമ്പന്നയായ ആരെയും മോഹിപ്പിക്കുന്ന ഒരു പെണ്‍കുട്ടിയാണെന്ന് അവള്‍ അഹംഭവിക്കുന്നുണ്ടാകാം.അങ്ങനൊരു പെണ്‍കുട്ടിയുടെ തൂവാലാ,യാദൃശ്ചികമായെങ്കില്‍ പോലും ഞാനെടുത്താല്‍...

ചിന്തകളുടെ ഒരു മിന്നലാട്ടമായിരുന്നു ഏതാനും നിമിഷത്തേക്ക്.ആ കര്‍ചീഫ് ഞാനെന്റെ പാന്റ്സിന്റെ ഇടത് പോക്കറ്റില്‍ ഇട്ടു.ശേഷം ക്ലാസ്സ് റൂമിന്റെ വാതിലിനടുത്തേക്ക് നടന്നു.ഹൃദയത്തില്‍ പെരുമ്പറമുഴക്കം അതിന്റെ ഉച്ചസ്ഥായിയിലെത്തിയ നിമിഷമായിരുന്നു അത്.പെട്ടെന്ന് ക്ലാസില്‍ മുഴങ്ങി നിന്ന ശബ്ദം നിശ്ചലമായി.ഒരു കറുത്ത രൂ‍പം രൂക്ഷമായി എന്നെ നോക്കി ചോദിച്ചു

“എവിടെ പോകുന്നു?”

ഉത്തരം പറയാന്‍ കഴിയുമോ..ഞാന്‍ തല കുനിച്ചു

“ചോദിച്ചത് കേട്ടില്ലാന്നുണ്ടോ?”ആ ഘനവിസ്ഫോടന ശബദം ഉയര്‍ന്നു

തൊട്ടടുത്ത ക്ലാസ്സില്‍ നിന്നും ഒരദ്ധ്യാപകന്‍ വന്നെത്തി നോക്കിയിട്ടു പോയി..കണ്ണുനീര്‍ കണങ്ങള്‍ ഉറവപൊട്ടിയൊഴുകി തുടങ്ങിയെങ്കിലും മിഴിയോരങ്ങളില്‍ തട്ടി കണ്ണുകളെ പൂര്‍ണ്ണമായി മൂടി

“എന്താടാ നിനക്ക് വായില്ലേ...” അതൊരു ഇടിമുഴക്കമായിരുന്നു!

ജീവിതത്തിലിതുപോലൊരു ഗതികേട് ഇതിനു മുന്‍പുണ്ടായിട്ടില്ല..

“താ..താമസിച്ചു പോയി”ഇടറിയ കണ്ഠത്തില്‍ നിന്നും വെള്ളി പളുങ്കുപോലുള്ള ശബ്ദം ക്ലാസ്സില്‍ പൊട്ടിച്ചിരിയുണര്‍ത്തി.

ഇനിയും എന്റെ ഇന്ദ്രിയങ്ങള്‍ക്ക് സഹന ശക്തിയുണ്ടായിരുന്നില്ല...കണ്ണുനീര്‍ അണപൊട്ടി..ക്ലാസ്സില്‍ ചീരി കെട്ടടങ്ങി..അദ്ധ്യാപകനും അലിവു തോന്നിക്കാണണം ക്ലാസ്സില്‍ കയറിക്കോളാന്‍ പറഞ്ഞു.
ഞാന്‍ എന്റെ കണ്ണുകള്‍ ഒപ്പി. അങ്ങനെ എല്ലാം കെട്ടടങ്ങി എന്നു കരുതി..പക്ഷേ..

പുറകു ബെഞ്ചിലുള്ള ഇരിപ്പിടത്തിലേക്ക് ഞാന്‍ നടന്നു.പൊടുന്നനേ ഒരു ശബദം

“ദേ ചാന്ദ്നിയുടെ തൂവാല!!”

എന്റെ പോക്കറ്റിനുള്ളിലിരുന്ന തൂവാലപോലും ചാന്ദ്നിയുടേതാണെന്ന് തിരിച്ചറിയാന്‍ കഴിവുള്ള വിരുതര്‍ ക്ലാസ്സിലുണ്ടായിരുന്നു..ആ തൂവെള്ളയും മരതകചാര്‍ത്തും അതിലെ വാസനയുമെല്ലാം അത്രയും വാഴ്ത്തപ്പെട്ടതായിരുന്നു..അത് ഒളിച്ചു വയ്ക്കാന്‍ ഒരുപക്ഷേ എനിക്ക് കഴിഞ്ഞിരുന്നില്ല..എന്തായാലും ചാന്ദ്നിയുടെ തൂവാല എന്നത് ഒരു പ്രാര്‍ത്ഥനപോലെ എല്ലാവരുടെയും ചുണ്ടുകളില്‍ തത്തിക്കളിച്ചു..ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു ബാക്കിയെല്ലാം..

“സര്‍ എന്റെ കര്‍ച്ചീഫ് കാണുന്നില്ല”അത് ചാന്ദ്നിയുടെ മധുരനാദമായിരുന്നു.അവളുടെ ശബ്ദം അന്നാദ്യമായി അത്രയും മധുരമുള്ളതല്ലെന്ന് ഞാന്‍ മനസ്സിലാക്കി..

“ദേ ഇവന്റെ കയ്യിലിരിക്കുന്നു”പെണ്‍കുട്ടികളുടെ നഷ്ടങ്ങളില്‍ വ്യാകുലപ്പെടാന്‍ ഒരുപാടു പേരുണ്ടാകും.അതില്‍ ഒരുവന്‍ ആക്രോശിച്ചു.

“ആണോടോ?” ആ ചോദ്യം എന്നെ തളത്തി.ഉത്തരം പറയാന്‍ കഴിയുമോ..

“തറയില്‍ കിടന്നത്”മറ്റൊന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല.ഉദ്ദേശിച്ചത് പറയാനും സാധിച്ചില്ല..ക്ലാസ് മുറി പൊട്ടൊച്ചിരിയുടെ പൂര്‍ണ്ണസ്വരൂപമായി.പലര്‍ക്കും ശ്വാസം കിട്ടിയില്ല.. എനിക്കും..വികാരം മറ്റുള്ളവരുടേതായിരുന്നില്ല എന്ന വ്യത്യാസം മാത്രം..

“നാണമില്ലല്ലോടോ”നാണംകെട്ടവന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിപോലെ ആ വാക്കുകളും എന്റെ നെഞ്ചില്‍ തറച്ചു...കരഞ്ഞില്ല..കരയാന്‍ കഴിയുമായിരുന്നില്ല..

“ഇത് നിന്റേതാണോ കുട്ടി?” ചാന്ദ്നിയീടായി സറിന്റെ ചോദ്യം

അല്പം മടിയോടെ അവള്‍ പറഞ്ഞു:“അതെ സര്‍”

“ആ എന്തോ ആവട്ടെ വേണേ വാങ്ങിച്ചോ” അവജ്ഞയോടെ സര്‍ പറഞ്ഞു നിര്‍ത്തി..

“എനിക്കിനി വേണ്ട സര്‍” ആ പ്രഖ്യാപനം ക്ലാസ്സിനെ പിന്നെയും പൊട്ടിച്ചിരിപ്പിച്ചു..

ആ അവജ്ഞയില്‍ മനുഷ്യ ഗണത്തെ തന്നെ അവള്‍ പുച്ഛിക്കുന്നതായി തോന്നി എനിക്ക്..ഒരു പെണ്‍കുട്ടിക്ക് ഇത്രയും അഹങ്കാരമോ..മറ്റാരെയും ഞാന്‍ അത്രയും വെറുക്കുന്നില്ല എന്നെനിക്കു തോന്നി..

മിനിറ്റുകള്‍ക്ക് ശേഷം എല്ലാം അവസാനിച്ചു..പക്ഷേ എനിക്ക് സുഹൃത്തുക്കളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന അപമാനത്തിന്റെ പുഴുക്കുത്ത്,ആലോചിക്കുന്തോറും അരോചകമായി തോന്നി..

ഇടവേളസമയം ആ തൂവാല ഞാന്‍ എടുത്തിടത്ത് ഉപേക്ഷിച്ചു..എന്റെ കയ്യാല്‍ ഞാന്‍ ഒപ്പിയെടുത്ത കണ്ണുനീരിന്റെ ഉപ്പുരസം ആ തൂവാലയില്‍ പടര്‍ന്നിരിക്കാം..അതിലെ സുഗന്ധം നഷ്ടമായിരിക്കുന്നു!

പിന്നിടൊരാഴ്ച സ്കൂളില്‍ പോയില്ല..പനി പിടിച്ചു എന്നതൊരു യാഥാര്‍ത്ഥ്യമായിരുന്നു..എന്നാല്‍ ഞാന്‍ ആഗ്രഹിച്ചതും അതായിരുന്നു..അപമാനത്തിന്റെ പുഴുക്കുത്തലില്‍ ഒരു ദിവ്യ ഔഷധിപോലെയായിരുന്നു ആ പനി..ആ ദിനങ്ങളിലെല്ലാം എന്റെ മനസ്സില്‍ ചാന്ദ്നിയുടെ വെറുക്കപ്പെട്ട രൂപമായിരുന്നു..അവളുടെ ചുണ്ടുകളില്‍ തുടിച്ച ചോര എന്റെ ആത്മാവിനെ ശ്വാസം മുട്ടിച്ചിരുന്നു..എന്നെ നോക്കിയുള്ള അപഹാസ്യ ചിരിയില്‍ തിളങ്ങിയ അവളുടെ വെണ്‍പല്ലുകള്‍ എന്റെ കണ്ണുകളില്‍ മങ്ങലേല്‍പ്പിച്ചതായി തോന്നി..ഇത്രയും ഒരാളെ വെറുക്കാന്‍ എനിക്ക് കഴിയുമോ?

അവധികഴിഞ്ഞ് സ്കൂളിലെത്തിയ ഞാന്‍ പ്രാര്‍ത്ഥിച്ചത് അവള്‍ ക്ലാസ്സില്‍ വരരുതേ എന്നാണ്..പ്രാര്‍ത്ഥിച്ചതുപോലെ തന്നെ സംഭവിച്ചു..അവള്‍ വന്നില്ല...ഇനിയൊരിക്കലും അവള്‍ വരില്ല എന്നും ഞാനറിഞ്ഞു..അന്നു വൈകുന്നേരം ഒരു പെണ്‍കുട്ടി എന്റെ കയ്യില്‍ ഒരു പൊതി ഏല്‍പ്പിച്ചു..ചാന്ദ്നി എനിക്കു തരാന്‍ ഏല്‍പ്പിച്ചതാണെന്ന് അവള്‍ പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല..വീട്ടിലെത്തിയ ഞാന്‍ ആ പൊതി പരിശോധിച്ചു..ഒരു കത്തും മനോഹരമായ ഒരു തൂവാലയും!!


ആ കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു:
“പ്രിയ സുഹൃത്തേ,
ഒരിക്കല്‍ കൂടി കാണണമെന്നുണ്ടായിരുന്നു..കഴിഞ്ഞില്ല..അന്നത്തെ സംഭവം എനിക്ക് മറക്കാന്‍ കഴിയുന്നില്ല..അതെന്നെ അനുദിനം വേദനിപ്പിക്കുന്നു..അതുകോണ്ടന്നുമല്ല കേട്ടോ സ്കൂ‍ള്‍ മാറുന്നത്..അച്ഛനു സ്ഥലം മാറ്റം..പാലക്കാട്ടേക്ക്..അന്നു താന്‍ വാതില്‍ക്കല്‍ ഉപേക്ഷിച്ച തൂവാല ഞാന്‍ അന്നു വൈകുന്നേരം തന്നെ എടുത്തു കൊണ്ട് പോയി..അതു ഞാന്‍ എന്നും സൂക്ഷിക്കും..സുഗന്ധമൂറുന്ന വസ്തുക്കള്‍ കൊണ്ടുള്ള സന്തോഷവും അര്‍ദ്ധസംതൃപ്തിയുമൊന്നുമല്ല,മറീച്ച് തന്റെ കണ്ണീരില്‍ ഞാന്‍ യഥാര്‍ത്ഥ ജീവിതം കാണുന്നു..ആ കണ്ണുനീരിന്റെ നനവ് ഈ തൂവാലയില്‍ ഇപ്പോഴുമുണ്ട്..ക്ഷമ ചോദിക്കുന്നു..തനിക്കായൊരു തൂവാലയും ഞാനിതില്‍ വച്ചിട്ടുണ്ട്..ഒരു സമ്മാനമാണ്..ഒരിക്കലും തന്നെ മറക്കില്ല..നിര്‍ത്തുന്നു,
സ്നേഹപൂര്‍വ്വം.ചാന്ദ്നി“


ആ കത്തിലെ ഓരോ വാക്കും എന്നെ വേദനിപ്പിച്ചു..വെറുക്കപ്പെട്ടിരുന്ന ഒരാളോട് ഇത്രയും പെട്ടെന്നു സ്നേഹവും ആദരവും തോന്നുമോ?അവളെ കാണാനുള്ള മോഹം വര്‍ദ്ധിച്ചു..അതിനോടൊപ്പം ഉണ്ടായിരുന്ന ആ മനോഹരമായ തൂവാല ഞാന്‍ വിടര്‍ത്തി നോക്കി..അതില്‍ സുഗന്ധദ്രവ്യങ്ങളുടെ സ്വര്‍ഗ്ഗീയവാസന ഉണ്ടായിരുന്നില്ല..തൂവെള്ളയില്‍ മരതകച്ചാര്‍ത്തുപോലെ ഈ വാ‍ക്കുകള്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നു:“വിത്ത് ലൌവ്”

മംഗളം

Tuesday, August 24, 2010

ബന്ധുക്കള്‍

എത്ര ബന്ധിതരാണു നമ്മളീ
ബന്ധത്തിലെങ്കിലും
കൈവിട്ട വാക്കിന്റെ മൂര്‍ച്ചയാ-
ലതറ്റു പോകുന്നു ലോകരേ.
എത്ര സ്നേഹിതരാണു നമ്മളീ
കൂട്ടത്തിലെങ്കിലും
വഴിവിട്ട ചിന്തകള്‍ തെറ്റിച്ചിടുന്നു
നിന്‍ സ്നേഹ വീഥികള്‍
അറിയുക നിങ്ങളീ ജീവിതം
നീര്‍കുമിളയോടുപമിച്ചിടാമെ-
ന്നുമോര്‍ക്കുക നിങ്ങളീ ശത്രുത
ഏഴാം കടലുപോല്‍ വ്യര്‍ത്ഥമെന്ന്.
ഞാനൊരു വഴിയാത്രകന്‍ ഭജിക്കുന്നു
നന്മയെ, ത്യജിക്കുന്നു മിഥ്യയെ
ഒരു നാളിതുവഴി കടന്നുപോയവന്‍
എന്‍ വഴിപൂക്കളും പിന്നിട്ട വീഥിയും
സ്നേഹസൌരഭത്താലുജ്ജ്വലമാകട്ടെ

Thursday, February 18, 2010

..സ്മരിക്കപ്പെടാത്തവന്‍..

എന്‍ ശവക്കല്ലറക്കു ചുറ്റു-
മെല്ലാ വസന്തത്തിലും
സുഗന്ധികള്‍ പൂക്കുമ്പൊഴെങ്കിലും
ഓര്‍ക്കുക നിങ്ങളെന്നെ
അറിയുക നിങ്ങളെന്നെ ,ഞാനൊരു
വാടാമലരായിരുന്നുവെന്ന്
അറിയാതിരിക്ക നിങ്ങള്‍’
ഞാന്‍ മൃതിയെ വരിച്ചത്
നിങ്ങള്‍ക്ക് വേണ്ടിയെന്ന സത്യം
ഓര്‍ക്കാതിരിക്ക നിങ്ങള്‍
ഞാന്‍ നിങ്ങളിലിന്നും
ജീവിക്കുന്നുവെന്ന്
സ്മരിക്കപ്പെടട്ടെ ഞാനെന്‍
മൃതിയിലൂടെയെങ്കിലും

Saturday, December 12, 2009

കവിയല്ല ഞാന്‍..

പാടുവാനായ് നീയെനിക്കു നല്‍കി
പ്രണയാര്‍ദ്രമായയീ നൊമ്പരങ്ങള്‍
ശ്രുതിലയം താളബോധങ്ങളോടെ
എന്നലാപാട്ടെന്റെയാത്മാവു തൊട്ടൊന്നു
പാടുവാന്‍ നീ നല്‍കിയില്ല നാദം
എഴുതുവാനായ് നീയെനിക്കുനല്‍കി
മസ്തിഷ്കപൂരിതം ഭാവനകള്‍,
ജീവിത സത്യങ്ങളേറെ നല്‍കി
എന്നാലാകവിതയെന്‍ചോരയില്‍ തൊട്ടൊന്നു
കോറുവാന്‍ പദമാല നല്‍കിയില്ല
സ്നേഹിച്ചീടുവാനായ് നല്‍കി നീ-
യൊരുഹൃദയവുമൊരുപിടി സ്വപ്നങ്ങളും
പക്ഷേയളവറ്റസ്നേഹത്തെ നിന്നിലെത്തിക്കുവാ-
നെന്റെ ഹൃതന്തികള്‍ മീട്ടിയില്ല
വിപ്ലവമൂറുന്ന ചിന്തകളും
വാചാലമാകുന്ന സ്വപ്നങ്ങളും
മൌനത്തെ സാധകമാക്കിയോന്
എന്തിനു നല്‍കി നീ സര്‍വ്വാധിപാ
എങ്കിലുമീയാത്ര ഞാനിന്നു തുടരുന്നു
അറിയാത്ത പാട്ടുകള്‍ പാടുവാനും
അണയാത്ത കവിതയെ കാണുവാനും

Friday, December 11, 2009

ഒരു വിലാപം

അറിഞ്ഞില്ല ഞാന്‍ ഒന്നുമേയൊരിക്കലു-
മെന്നിലെ മൂഢതയെനിക്കു നല്‍കിയ
തലയറ്റചിന്താധാരയാണീ കവിതയെന്ന്
അറിഞ്ഞില്ല ഞാനൊട്ടുമേയൊരിക്കലും
കരളില്‍ പിടഞ്ഞയെന്‍ സ്നേഹപിറാവിന്റെ
ചിറകറ്റമോഹമെന്‍ പ്രണയമെന്ന്
അറിഞ്ഞില്ല ഞാനറിയാന്‍ ശ്രമിച്ചില്ലയിന്നും
ശ്രീയും പിയും ജിയും മെല്ലാം പ്രണയിച്ച
കാമുകിയെന്‍ രക്തം ഊറ്റിക്കുടിച്ചുവെന്ന്
അറിയാതിരിക്കാനാണെനിക്കേറെയിഷ്ട-
മെന്റെ മൌനം വികലമാമൊരു ദുഖമെന്ന്
ഏകനായ് ഞാനാതെരുവിലലയുന്ന
നിമിഷങ്ങളെല്ലാമെന്നക്ഷയപാത്രത്തില്‍
നിറഞ്ഞതൊരുപിടിയക്ഷരങ്ങളും പിന്നെ
കണ്ണുനീര്‍ വീണ ദുഖ സത്യങ്ങളും
അഗ്നികോരിത്തിന്നുവാന്‍ ആശിക്കുമെന്റെ
ഹൃദയമഗ്നിക്കിരയാക്കിയ സര്‍വ്വാധിപാ
ഇതും നീതന്ന ജന്മത്തിന്‍ ബാക്കിപത്രം
പ്രണയത്തെ വിപ്ലവമാക്കി ഞാന്‍ പാടിയ
പാട്ടുകള്‍ നീ ഇന്ന് കേട്ടില്ലയെങ്കിലും
തരുകയെന്‍ വല്ലകി തിരികെ നീ നല്‍കുക
കഴിയില്ലയെങ്കില്‍ തിരയുകയെന്നെ നീ
ചുടുകാട്ടില്‍ വെന്തുചാവുമീഞാനാ പട്ടടയില്‍
നല്‍കുകയെന്റെ ചിതാഭസ്മം നീയെന്റെ
സ്നേഹിതര്‍ക്ക്, പറയുകയവരോടെന്റെ
കദനകഥ; കണ്ണീരുണങ്ങാത്ത ദുരന്തകഥ