കളഞ്ഞു കിട്ടിയ തൂവാല... (ഓര്‍മ്മക്കുറിപ്പ്)

സമയം വളരെ വൈകിയിരിന്നു.ബെല്ലടിക്കാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം.ആദ്യത്തെ പീരീഡ് ഫിസിക്സ് ആണ്.സാറു ക്ലാസിലെത്തിയതിനു ശേഷമാണ് ഞാന്‍ കയറുന്നതെങ്കില്‍...അയ്യോ,ആലോചിക്കാനേ വയ്യ.എനിക്കു കഴിയുന്ന സ്പീഡില്‍ ഞാന്‍ സൈക്കിള്‍ ചവിട്ടി.സ്കൂളില്‍ എത്തിയപ്പോഴേക്കും മണി പത്തു കഴിഞ്ഞു.ജീവിതത്തിലാദ്യമായി ഞാന്‍ പ്രഭാതമണിക്കു ശേഷം സ്കൂളിലെത്തി.ബെല്ലടിച്ചെന്ന സത്യം എനിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല.ക്ലാസ്സില്‍ എത്തുമ്പോള്‍ സര്‍ ശകാരിക്കും.തീര്‍ച്ച.ഇരുപത്തഞ്ച് പെണ്‍കുട്ടികളുടെയും ഇരുപത് ആണ്‍കുട്ടികളുടെയും മുന്നില്‍ വച്ച് സ്കൂളിലെ ഏറ്റവും മുരടനായ(അങ്ങനെ വിശേഷിപ്പിക്കേണ്ടി വന്നതില്‍ ക്ഷമിക്കുക),എല്ലാ വിദ്യാര്‍ത്ഥികളുടെയും പേടീ സ്വപ്നമായ ആ അദ്ധ്യാപകന്റെ ശകാരം, ചിലപ്പോള്‍ ചൂരല്‍ പ്രയോഗം വരെ,അത് സഹിക്കാവുന്നതിലും അപ്പുറമാണ്.നഗ്നനായി തെരുവിലൂടെ നടക്കേണ്ടി വരുന്ന ഒരു അഭിമാനിയുടെ ഗതികേടുപോലെ.ഹൊ,ദുഷ്കരം!

ഞാന്‍ ക്ലാസ്സിലേക്ക് ഓടി.പെട്ടെന്നൊരു ശക്തി എന്നെ പിടിച്ചു നിര്‍ത്തി.അവിടെ ഒരു പരുഷ ശബ്ദം കൊടുമ്പിരി കൊള്ളുന്നു.അതെ,അദ്ധ്യാപകന്‍ ക്ലാസ്സിലെത്തി പഠിപ്പിച്ചു തുടങ്ങി.എന്നെ ഒട്ടും പരിചയമില്ലാത്ത അദ്ധ്യാപകനാണദ്ദേഹം.പരിചയമുണ്ടേങ്കില്‍ തന്നെ ആരോടും ഒരിളവും കാണിക്കാത്ത ഒരപൂര്‍വ്വ വ്യക്തിത്വമാണദ്ദേഹത്തിന്റേത്.


ഞാന്‍ ക്ലാസ്സിലേക്ക് കയറാന്‍ ഒന്ന് മടിച്ചു.ആര്‍ക്കും ഉണ്ടാകാവുന്ന ഒരവസ്ഥ.ഒരു സ്തംഭനം.ഏതാനും നിമിഷങ്ങള്‍ മരണം പ്രതീക്ഷിക്കുന്ന ഒരാളപേലെ നിശ്ചലനായി ഞാന്‍ ക്ലാസ്മുറിയുടെ പുറത്ത് നിന്നു.എന്തും വരട്ടെ എന്ന തീരുമാനം എടുത്തു കൊണ്ട് ക്ലാസ്സില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ ആ മനോഹര ദൃശ്യം എന്റെ ദൃഷ്ടിയില്‍ പതിഞ്ഞു.ഒരു തൂവാല!പ്രശസ്തമായ ആ തൂവാല എന്റെ ക്ലാസ്സിലെ ഒരു പെണ്‍കുട്ടിയുടേതായിരുന്നു.അവളെപ്പോലെ തന്നെ പ്രശസ്തമായിരുന്നു ആ തൂവാലയും.സുന്ദരിമാരായാ പെണ്‍കുട്ടികളുടെ ആഭരണങ്ങളും വസ്തുക്കളുമെല്ലാം പെട്ടെന്ന് പ്രശസ്തിപിടിച്ചു പറ്റുമല്ലോ.വളരെ മനോഹരമായിരുന്നു ആ തൂവാലാ.അതുകൊണ്ട് തന്നെ അതവള്‍ ഇടക്കിടക്ക് സുഹൃത്തിക്കള്‍ക്കിടയില്‍ പ്രദര്‍ശനവിധേയമാക്കാറുണ്ട്.തൂവെള്ളയില്‍ മരതകചാര്‍ത്തുപോലെ അതില്‍ ഒരു പേര് തുന്നിയിരുന്നു-ചാന്ദ്നി.മനോഹരമായ തൂവാലയില്‍ മനോഹരിയായ ഒരു പെണ്‍കുട്ടിയുടെ അതിമനോഹരമായ പേര്!

അവളുടെ മൃദുലതയേറ്റിടേണ്ട ആ തൂവാലയെങ്ങനെ അവിടെ വെറും തറയില്‍?കയ്യില്‍ നിന്നും അറിയാതെ വീണതാകാം ..എന്തൊക്കെയായലും ആ തൂവാലയില്‍ നിന്നും എന്റെ ശ്രദ്ധ പെട്ടെന്നു തിരിയാനുണ്ടായിരുന്ന കാരണം തൊട്ടടുത്ത ക്ലാസ്സില്‍ നിന്നും എന്റെ ക്ലാസ് റ്റീച്ചര്‍ എന്നെ തന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു എന്നതാണ്.പെട്ടെന്നു ഞാന്‍ പരിഭ്രമപ്പെട്ടു.എന്നെ ക്ലാസ്സില്‍ നിന്നും ഇറക്കിവിട്ടെന്ന് റ്റീച്ചര്‍ കരുതികാണുമോ?ഞാന്‍ പൊടുന്നനെ മുഖം എതിര്‍ദിശയിലോട്ട് മാറ്റി.എന്റെ ദൃഷ്ടി വീണ്ടും ആ തൂവാലയില്‍ പതിഞ്ഞു.എന്റെ പരിഭ്രമമാണോ,റ്റീച്ചറിന്റെ മുന്നില്‍ പകച്ചു നില്‍ക്കുന്നതിന്റെ ക്ഷീണം മാറ്റാനാണോ വരാനിരിക്കുന്ന അവഹേളന തിരിച്ചറിയാത്തതാണോ, എന്തോ, ഞാന്‍ ആ തൂവാല കൈയ്യിലെടുത്തു.ഒരു പെണ്‍കുട്ടി ഉപയോഗിക്കുന്ന തൂവാല എന്റെ കയ്യില്‍...അപമാമിതനായ ഒരു ആത്മാഭിമാനിയുടെ ഗതികേട്.പക്ഷേ ആ തൂവാലയില്‍ നിന്നും വമിക്കുന്ന സുഗന്ധദ്രവ്യങ്ങളുടെ സ്വര്‍ഗ്ഗീയ വാസന എന്നെ അപമാനങ്ങളില്‍ നിന്നും ഒരു നിമിഷത്തേക്ക് മോചിതനാക്കി. തൂവാലയിലെ ആ വാസനപോലും പ്രശസ്തമത്രേ!!ചാന്ദ്നീ എന്നെ സമീപിച്ച നിമിഷങ്ങള്‍ ഞാന്‍ മനസ്സില്‍ കണ്ടു.അവളെപോലൊരു സുന്ദരിയുടെ സാമീപ്യം ആരാണു കൊതിക്കാത്തത്.

പക്ഷേ അഹംകാരത്തിന്റെ ഒരു കണിക അവളിലുണ്ടായിരുന്നില്ലേ..അല്ല ഒരു സാഗരം...താന്‍ ഒരു സമ്പന്നയായ ആരെയും മോഹിപ്പിക്കുന്ന ഒരു പെണ്‍കുട്ടിയാണെന്ന് അവള്‍ അഹംഭവിക്കുന്നുണ്ടാകാം.അങ്ങനൊരു പെണ്‍കുട്ടിയുടെ തൂവാലാ,യാദൃശ്ചികമായെങ്കില്‍ പോലും ഞാനെടുത്താല്‍...

ചിന്തകളുടെ ഒരു മിന്നലാട്ടമായിരുന്നു ഏതാനും നിമിഷത്തേക്ക്.ആ കര്‍ചീഫ് ഞാനെന്റെ പാന്റ്സിന്റെ ഇടത് പോക്കറ്റില്‍ ഇട്ടു.ശേഷം ക്ലാസ്സ് റൂമിന്റെ വാതിലിനടുത്തേക്ക് നടന്നു.ഹൃദയത്തില്‍ പെരുമ്പറമുഴക്കം അതിന്റെ ഉച്ചസ്ഥായിയിലെത്തിയ നിമിഷമായിരുന്നു അത്.പെട്ടെന്ന് ക്ലാസില്‍ മുഴങ്ങി നിന്ന ശബ്ദം നിശ്ചലമായി.ഒരു കറുത്ത രൂ‍പം രൂക്ഷമായി എന്നെ നോക്കി ചോദിച്ചു

“എവിടെ പോകുന്നു?”

ഉത്തരം പറയാന്‍ കഴിയുമോ..ഞാന്‍ തല കുനിച്ചു

“ചോദിച്ചത് കേട്ടില്ലാന്നുണ്ടോ?”ആ ഘനവിസ്ഫോടന ശബദം ഉയര്‍ന്നു

തൊട്ടടുത്ത ക്ലാസ്സില്‍ നിന്നും ഒരദ്ധ്യാപകന്‍ വന്നെത്തി നോക്കിയിട്ടു പോയി..കണ്ണുനീര്‍ കണങ്ങള്‍ ഉറവപൊട്ടിയൊഴുകി തുടങ്ങിയെങ്കിലും മിഴിയോരങ്ങളില്‍ തട്ടി കണ്ണുകളെ പൂര്‍ണ്ണമായി മൂടി

“എന്താടാ നിനക്ക് വായില്ലേ...” അതൊരു ഇടിമുഴക്കമായിരുന്നു!

ജീവിതത്തിലിതുപോലൊരു ഗതികേട് ഇതിനു മുന്‍പുണ്ടായിട്ടില്ല..

“താ..താമസിച്ചു പോയി”ഇടറിയ കണ്ഠത്തില്‍ നിന്നും വെള്ളി പളുങ്കുപോലുള്ള ശബ്ദം ക്ലാസ്സില്‍ പൊട്ടിച്ചിരിയുണര്‍ത്തി.

ഇനിയും എന്റെ ഇന്ദ്രിയങ്ങള്‍ക്ക് സഹന ശക്തിയുണ്ടായിരുന്നില്ല...കണ്ണുനീര്‍ അണപൊട്ടി..ക്ലാസ്സില്‍ ചീരി കെട്ടടങ്ങി..അദ്ധ്യാപകനും അലിവു തോന്നിക്കാണണം ക്ലാസ്സില്‍ കയറിക്കോളാന്‍ പറഞ്ഞു.
ഞാന്‍ എന്റെ കണ്ണുകള്‍ ഒപ്പി. അങ്ങനെ എല്ലാം കെട്ടടങ്ങി എന്നു കരുതി..പക്ഷേ..

പുറകു ബെഞ്ചിലുള്ള ഇരിപ്പിടത്തിലേക്ക് ഞാന്‍ നടന്നു.പൊടുന്നനേ ഒരു ശബദം

“ദേ ചാന്ദ്നിയുടെ തൂവാല!!”

എന്റെ പോക്കറ്റിനുള്ളിലിരുന്ന തൂവാലപോലും ചാന്ദ്നിയുടേതാണെന്ന് തിരിച്ചറിയാന്‍ കഴിവുള്ള വിരുതര്‍ ക്ലാസ്സിലുണ്ടായിരുന്നു..ആ തൂവെള്ളയും മരതകചാര്‍ത്തും അതിലെ വാസനയുമെല്ലാം അത്രയും വാഴ്ത്തപ്പെട്ടതായിരുന്നു..അത് ഒളിച്ചു വയ്ക്കാന്‍ ഒരുപക്ഷേ എനിക്ക് കഴിഞ്ഞിരുന്നില്ല..എന്തായാലും ചാന്ദ്നിയുടെ തൂവാല എന്നത് ഒരു പ്രാര്‍ത്ഥനപോലെ എല്ലാവരുടെയും ചുണ്ടുകളില്‍ തത്തിക്കളിച്ചു..ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു ബാക്കിയെല്ലാം..

“സര്‍ എന്റെ കര്‍ച്ചീഫ് കാണുന്നില്ല”അത് ചാന്ദ്നിയുടെ മധുരനാദമായിരുന്നു.അവളുടെ ശബ്ദം അന്നാദ്യമായി അത്രയും മധുരമുള്ളതല്ലെന്ന് ഞാന്‍ മനസ്സിലാക്കി..

“ദേ ഇവന്റെ കയ്യിലിരിക്കുന്നു”പെണ്‍കുട്ടികളുടെ നഷ്ടങ്ങളില്‍ വ്യാകുലപ്പെടാന്‍ ഒരുപാടു പേരുണ്ടാകും.അതില്‍ ഒരുവന്‍ ആക്രോശിച്ചു.

“ആണോടോ?” ആ ചോദ്യം എന്നെ തളത്തി.ഉത്തരം പറയാന്‍ കഴിയുമോ..

“തറയില്‍ കിടന്നത്”മറ്റൊന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല.ഉദ്ദേശിച്ചത് പറയാനും സാധിച്ചില്ല..ക്ലാസ് മുറി പൊട്ടൊച്ചിരിയുടെ പൂര്‍ണ്ണസ്വരൂപമായി.പലര്‍ക്കും ശ്വാസം കിട്ടിയില്ല.. എനിക്കും..വികാരം മറ്റുള്ളവരുടേതായിരുന്നില്ല എന്ന വ്യത്യാസം മാത്രം..

“നാണമില്ലല്ലോടോ”നാണംകെട്ടവന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിപോലെ ആ വാക്കുകളും എന്റെ നെഞ്ചില്‍ തറച്ചു...കരഞ്ഞില്ല..കരയാന്‍ കഴിയുമായിരുന്നില്ല..

“ഇത് നിന്റേതാണോ കുട്ടി?” ചാന്ദ്നിയീടായി സറിന്റെ ചോദ്യം

അല്പം മടിയോടെ അവള്‍ പറഞ്ഞു:“അതെ സര്‍”

“ആ എന്തോ ആവട്ടെ വേണേ വാങ്ങിച്ചോ” അവജ്ഞയോടെ സര്‍ പറഞ്ഞു നിര്‍ത്തി..

“എനിക്കിനി വേണ്ട സര്‍” ആ പ്രഖ്യാപനം ക്ലാസ്സിനെ പിന്നെയും പൊട്ടിച്ചിരിപ്പിച്ചു..

ആ അവജ്ഞയില്‍ മനുഷ്യ ഗണത്തെ തന്നെ അവള്‍ പുച്ഛിക്കുന്നതായി തോന്നി എനിക്ക്..ഒരു പെണ്‍കുട്ടിക്ക് ഇത്രയും അഹങ്കാരമോ..മറ്റാരെയും ഞാന്‍ അത്രയും വെറുക്കുന്നില്ല എന്നെനിക്കു തോന്നി..

മിനിറ്റുകള്‍ക്ക് ശേഷം എല്ലാം അവസാനിച്ചു..പക്ഷേ എനിക്ക് സുഹൃത്തുക്കളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന അപമാനത്തിന്റെ പുഴുക്കുത്ത്,ആലോചിക്കുന്തോറും അരോചകമായി തോന്നി..

ഇടവേളസമയം ആ തൂവാല ഞാന്‍ എടുത്തിടത്ത് ഉപേക്ഷിച്ചു..എന്റെ കയ്യാല്‍ ഞാന്‍ ഒപ്പിയെടുത്ത കണ്ണുനീരിന്റെ ഉപ്പുരസം ആ തൂവാലയില്‍ പടര്‍ന്നിരിക്കാം..അതിലെ സുഗന്ധം നഷ്ടമായിരിക്കുന്നു!

പിന്നിടൊരാഴ്ച സ്കൂളില്‍ പോയില്ല..പനി പിടിച്ചു എന്നതൊരു യാഥാര്‍ത്ഥ്യമായിരുന്നു..എന്നാല്‍ ഞാന്‍ ആഗ്രഹിച്ചതും അതായിരുന്നു..അപമാനത്തിന്റെ പുഴുക്കുത്തലില്‍ ഒരു ദിവ്യ ഔഷധിപോലെയായിരുന്നു ആ പനി..ആ ദിനങ്ങളിലെല്ലാം എന്റെ മനസ്സില്‍ ചാന്ദ്നിയുടെ വെറുക്കപ്പെട്ട രൂപമായിരുന്നു..അവളുടെ ചുണ്ടുകളില്‍ തുടിച്ച ചോര എന്റെ ആത്മാവിനെ ശ്വാസം മുട്ടിച്ചിരുന്നു..എന്നെ നോക്കിയുള്ള അപഹാസ്യ ചിരിയില്‍ തിളങ്ങിയ അവളുടെ വെണ്‍പല്ലുകള്‍ എന്റെ കണ്ണുകളില്‍ മങ്ങലേല്‍പ്പിച്ചതായി തോന്നി..ഇത്രയും ഒരാളെ വെറുക്കാന്‍ എനിക്ക് കഴിയുമോ?

അവധികഴിഞ്ഞ് സ്കൂളിലെത്തിയ ഞാന്‍ പ്രാര്‍ത്ഥിച്ചത് അവള്‍ ക്ലാസ്സില്‍ വരരുതേ എന്നാണ്..പ്രാര്‍ത്ഥിച്ചതുപോലെ തന്നെ സംഭവിച്ചു..അവള്‍ വന്നില്ല...ഇനിയൊരിക്കലും അവള്‍ വരില്ല എന്നും ഞാനറിഞ്ഞു..അന്നു വൈകുന്നേരം ഒരു പെണ്‍കുട്ടി എന്റെ കയ്യില്‍ ഒരു പൊതി ഏല്‍പ്പിച്ചു..ചാന്ദ്നി എനിക്കു തരാന്‍ ഏല്‍പ്പിച്ചതാണെന്ന് അവള്‍ പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല..വീട്ടിലെത്തിയ ഞാന്‍ ആ പൊതി പരിശോധിച്ചു..ഒരു കത്തും മനോഹരമായ ഒരു തൂവാലയും!!


ആ കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു:
“പ്രിയ സുഹൃത്തേ,
ഒരിക്കല്‍ കൂടി കാണണമെന്നുണ്ടായിരുന്നു..കഴിഞ്ഞില്ല..അന്നത്തെ സംഭവം എനിക്ക് മറക്കാന്‍ കഴിയുന്നില്ല..അതെന്നെ അനുദിനം വേദനിപ്പിക്കുന്നു..അതുകോണ്ടന്നുമല്ല കേട്ടോ സ്കൂ‍ള്‍ മാറുന്നത്..അച്ഛനു സ്ഥലം മാറ്റം..പാലക്കാട്ടേക്ക്..അന്നു താന്‍ വാതില്‍ക്കല്‍ ഉപേക്ഷിച്ച തൂവാല ഞാന്‍ അന്നു വൈകുന്നേരം തന്നെ എടുത്തു കൊണ്ട് പോയി..അതു ഞാന്‍ എന്നും സൂക്ഷിക്കും..സുഗന്ധമൂറുന്ന വസ്തുക്കള്‍ കൊണ്ടുള്ള സന്തോഷവും അര്‍ദ്ധസംതൃപ്തിയുമൊന്നുമല്ല,മറീച്ച് തന്റെ കണ്ണീരില്‍ ഞാന്‍ യഥാര്‍ത്ഥ ജീവിതം കാണുന്നു..ആ കണ്ണുനീരിന്റെ നനവ് ഈ തൂവാലയില്‍ ഇപ്പോഴുമുണ്ട്..ക്ഷമ ചോദിക്കുന്നു..തനിക്കായൊരു തൂവാലയും ഞാനിതില്‍ വച്ചിട്ടുണ്ട്..ഒരു സമ്മാനമാണ്..ഒരിക്കലും തന്നെ മറക്കില്ല..നിര്‍ത്തുന്നു,
സ്നേഹപൂര്‍വ്വം.ചാന്ദ്നി“


ആ കത്തിലെ ഓരോ വാക്കും എന്നെ വേദനിപ്പിച്ചു..വെറുക്കപ്പെട്ടിരുന്ന ഒരാളോട് ഇത്രയും പെട്ടെന്നു സ്നേഹവും ആദരവും തോന്നുമോ?അവളെ കാണാനുള്ള മോഹം വര്‍ദ്ധിച്ചു..അതിനോടൊപ്പം ഉണ്ടായിരുന്ന ആ മനോഹരമായ തൂവാല ഞാന്‍ വിടര്‍ത്തി നോക്കി..അതില്‍ സുഗന്ധദ്രവ്യങ്ങളുടെ സ്വര്‍ഗ്ഗീയവാസന ഉണ്ടായിരുന്നില്ല..തൂവെള്ളയില്‍ മരതകച്ചാര്‍ത്തുപോലെ ഈ വാ‍ക്കുകള്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നു:“വിത്ത് ലൌവ്”

മംഗളം

Comments

  1. pavam thoovala athinte oruyogame . enthayalum katha super............. avale ini ennenkilum kanan pattete ennu ashamsikkunnu.........

    ReplyDelete

Post a Comment

Popular posts from this blog

കവിയല്ല ഞാന്‍..

പേനാക്കള്ളനും സാഹിത്യാസ്വാദനവും പിന്നെ ശാരികയും

ഒരു വിലാപം